കുളത്തൂപ്പുഴ | വനത്തിൽനിന്ന് ഉടുമ്പിനെ വേട്ടയാടിപ്പിടിച്ച് ഇറച്ചിയാക്കിവിറ്റ സംഘം വനപാലകരുടെ പിടിയിൽ. ചിതറ മാങ്കോട് രാജേഷ്‌ഭവനിൽ രാജു (49), ശ്രീജിത് ഭവനിൽ സുഭാഷ് (48), ഷിജുവിലാസത്തിൽ ഷിജു (40), രാജുവിലാസത്തിൽ രതീഷ് (39), പെരിങ്ങമ്മല സ്വദേശി സജിമോൻ (40), റെജി, രവി, കുഞ്ഞുമോൻ എന്നിവരാണ് അഞ്ചൽ റേഞ്ച് വനപാലകരുടെ പിടിയിലായത്.
ഒരാഴ്ചമുമ്പാണ് അഞ്ചൽ വനം റേഞ്ചിൽ ഉൾപ്പെട്ട കുളത്തൂപ്പുഴ ചോഴിയക്കോട് ചൂലടി വനമേഖലയിൽനിന്ന് റെജി, രവി, കുഞ്ഞുമോൻ എന്നിവർ ചേർന്ന് ഉടുമ്പിനെ പിടികൂടിയത്. പിന്നീട് ഇറച്ചിയാക്കി മറ്റുള്ളവർക്ക് നൽകുകയായിരുന്നു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ റേഞ്ച് ഓഫീസർ ടി.എസ്.സജുവിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മൂവർസംഘത്തെ ആദ്യം പിടികൂടി റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൂടുതൽ പ്രതികൾ പിടിയിലായത്.
എട്ടു പ്രതികളെയും വനമേഖലയിലെ വിവിധയിടങ്ങളിൽ എത്തിച്ചു തെളിവെടുത്തു. ഉടുമ്പിന്‍റെ ഇറച്ചിയും തോലും അവശിഷ്ടങ്ങളും ആയുധങ്ങളും കണ്ടെടുത്ത്, സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. പുനലൂർ വനം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
