കുണ്ടറ | ആശുപത്രിമുക്കിൽ കൊല്ലം-തിരുമംഗലം ദേശിയപാത കൈയേറി മീൻകച്ചവടം നടത്തിവന്നത് ഒഴിപ്പിക്കാനെത്തിയ അധികൃതരെ സി.പി .ഐ. നേതാവ് തടഞ്ഞു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഗ്രാമപ്പഞ്ചായത്ത് അധികൃതരും പോലിസും ഉത്തരവ് നടപ്പാക്കാനാകാതെ തിരികെപ്പോയി.
വെള്ളിയാഴ്ച 3.30-ഓടെയാണ് കുണ്ടറ പോലീസിന്റെ സഹായത്തോടെ പഞ്ചായത്ത് അധികൃതർ റോഡിലിരുന്ന് കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കാ നെത്തിയത്. സി.പി.ഐ. കുണ്ടറ മണ്ഡലം സെക്രട്ടറി സുരേഷ്കുമാറാണ് പഞ്ചായത്ത് അധികൃതരെ തടഞ്ഞത്.
ഇതോടെ റോഡ് കൈയേറിയുള്ള കച്ചവടം ഒഴിപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കാനാകാതെ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മടങ്ങി.
റോഡിലെ മീൻകച്ചവടം വ്യാപാരസ്ഥാപനങ്ങൾക്കും യാത്രക്കാർക്കും ഗതാഗതത്തിനും ബുദ്ധിമുട്ടായപ്പോൾ സമീപത്തെ വ്യാപാരികളാണ് ഹൈ ക്കോടതിയിൽ പരാതി നൽകിയത്. തുടർന്ന് കൈയേറ്റം ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഒഴിപ്പിക്കൽ തടഞ്ഞവരുടെ വിഡിയോദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും ഇതു കോടതിയിൽ സമർപ്പിക്കുമെന്നും ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വിജയൻ. പ്രസിഡൻ്റ് റജി കല്ലംവിള എന്നിവർ അറിയിച്ചു.
റോഡിലെ മീൻകച്ചവടം ഒഴിപ്പിക്കൽ സി.പി.ഐ. നേതാവ് തടഞ്ഞു
