കൊല്ലം | ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കൊല്ലം, വടക്കേവിള, അയത്തിൽ നഗർ 193-ൽ താഴത്തെവിള വയലിൽ വീട്ടിൽ പ്രസീദ്(28)നെയാണ് കാപ നിയമപ്രകാരം തടങ്കലിലാക്കിയത്. കൊല്ലം സിറ്റി പരിധിയിലെ ഇരവിപുരം, കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, കിളികൊല്ലൂർ, കൊട്ടിയം പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള 11 ക്രിമിനൽ കേസുകളിലെ പ്രതിയാണ് പ്രസീദ്. മോഷണം, മാരകായുധം ഉപയോഗിച്ച് കഠിനദേഹോപദ്രവം ഏൽപ്പിക്കൽ, ആക്രമണം തുടങ്ങിയ ഗുരുതര ക്രിമിനൽ കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ളത്. ഇതിൽത്തന്നെ ഒൻപത് കേസുകൾ മോഷണം നടത്തിയതിന് രജിസ്റ്റർ ചെയ്തതാണ്.
മുമ്പും ഇയാളെ കാപ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നെങ്കിലും തടവ് പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷവും സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ തുടർന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും കാപ ചുമത്തിയത്. കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു. ഇയാളെ കൂടുതൽ കാലം തടവിൽ പാർപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്.
