ചാത്തന്നൂർ | മോദി കൊണ്ടുവന്ന വികസനപ്രവർത്തനങ്ങൾ സ്വന്തം പേരിലാക്കി െഫ്ളക്സ് അടിക്കുന്ന എം.പി.മാരാണ് കേരളത്തിലേതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.
കല്ലുവാതുക്കൽ മിൽമ ജങ്ഷനിൽ നടന്ന എൻ.ഡി.എ. കല്ലുവാതുക്കൽ ഏരിയ തിരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനംചെയ്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം ബൈപാസും റെയിൽവേ വികസനവും കൊണ്ടുവന്നത് മോദിയാണ്. െഫ്ളക്സ് അടിക്കുന്നത് പ്രേമചന്ദ്രൻ. കൊല്ലത്ത് പ്രേമചന്ദ്രൻ െഫ്ളക്സ് എം.പി. എന്നാണ് അറിയപ്പെടുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു. ഇത് കൊല്ലത്തെ മാത്രമല്ല, കേരളത്തിലെ എല്ലാ എം.പി.മാരും ഈ പാതയാണ് പിന്തുടരുന്നത്.
പ്രധാനമന്ത്രി കേരളത്തിലേക്ക് വരുമ്പോൾ സംസ്ഥാന സർക്കാർ അസ്വസ്ഥമാകുന്നതിന്റെ കാരണം കേന്ദ്രം നടപ്പാക്കിയ പദ്ധതികൾ പ്രധാനമന്ത്രി പറയുമ്പോൾ ഇതൊന്നും നടപ്പാക്കാത്ത കേരള സർക്കാരിനെതിരേ ജനം തിരിയുമെന്നും മോദിയുടെ ഗാരന്റിയിൽ ജനം പങ്കാളിയാകുമെന്നുമുള്ള ഭയമാണ്.
കുടിവെള്ളപ്രശ്നം രൂക്ഷമായ കേരളത്തിൽ ജൽ ജീവൻ പദ്ധതി അട്ടിമറിക്കപ്പെട്ടു. വർഗീയശക്തികളെ കൂട്ടുപിടിച്ചാണ് ഇടതും വലതും മത്സരരംഗത്തുള്ളത്. രാഹുൽ ഗാന്ധി പോപ്പുലർ ഫ്രണ്ടിനെയും പിണറായി വിജയൻ പി.ഡി.പി.യെയും. ഇരുകൂട്ടരും വർഗീയപ്രീണനത്തിൽ മത്സരിക്കുന്നു.
കേരള സ്റ്റോറി എന്ന സിനിമയാണ് വലിയ പ്രശ്നമെന്നു പറയുന്ന മുഖ്യമന്ത്രി കേരളത്തിലെ യഥാർഥ പ്രശ്നങ്ങൾ മറയ്ക്കാനാണ് ഇതൊക്കെ വിവാദമാക്കുന്നത്.
കേരളത്തിൽ വിജയിക്കുന്ന സീറ്റുകളിലൊന്നാണ് കൊല്ലമെന്നും കൃഷ്ണകുമാർ കേന്ദ്രമന്ത്രിയാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. എൻ.ഡി.എ. സ്ഥാനാർഥി ജി.കൃഷ്ണകുമാർ, ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമൻ, ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ജില്ലാ ജനറൽ സെകട്ടറി എസ്.പ്രശാന്ത്, മീഡിയ കൺവീനർ പ്രതിലാൽ എന്നിവർ പങ്കെടുത്തു.
