ഓടനാവട്ടം | വെളിയം പഞ്ചായത്തിൽ കട്ടയിൽ വാർഡിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകർമസേന അംഗത്തെ പട്ടിയെ വിട്ട് കടിപ്പിച്ചതായി പരാതി. ഓടനാവട്ടം കട്ടയിൽ അജീഷ്ഭവനിൽ റോസമ്മയ്ക്കാണ് നായയുടെ കടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഓടനാവട്ടം പള്ളിമുക്ക് ചരുവിള കുന്നിൽ വീട്ടിൽ മനോജിനെതിരെ പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. ഇന്നലെ രാവിലെ 11ന് ആണ് സംഭവം. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി റോസമ്മയും മറ്റൊരംഗവും കൂടി മനോജിന്റെ വീട്ടിലെത്തി. കൂടെയുള്ള സ്ത്രീ സമീപത്തെ വീട്ടിലേക്കു പോയി. ഈ സമയം മനോജ് പട്ടിയെ തുടലിട്ട് കെട്ടി കൂട്ടിൽ നിന്ന് ഇറക്കി പിടിച്ചു കൊണ്ടു നിൽക്കുകയായിരുന്നു.
ആദ്യം ചെറിയ രീതിയിൽ റോസമ്മയുടെ കാലിൽ പട്ടി കടിച്ചപ്പോൾത്തന്നെ കരഞ്ഞുകൊണ്ട് മനോജിനോട് പട്ടിയെ മാറ്റാൻ പറഞ്ഞെങ്കിലും ‘കടിക്കു പട്ടി’ എന്നു പറഞ്ഞുകൊണ്ട് വീണ്ടും കടിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. നിലവിളി കേട്ട് കൂടെയുള്ള സ്ത്രീ ഓടി വന്നപ്പോഴേക്കും പട്ടി ദൂരേക്ക് മാറിയിരുന്നു. കാലിനും കൈക്കും പരുക്കേറ്റ തന്നെ ആശുപത്രിയിൽകൊണ്ടു പോകാനും പട്ടിയുടെ ഉടമ തയാറായില്ലെന്ന് റോസമ്മ പറഞ്ഞു.
വിവരമറിഞ്ഞെത്തിയ റോസമ്മയുടെ മകനും വാർഡംഗം വിനീത വിജയപ്രകാശും നാട്ടുകാരും ചേർന്നാണ് ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
