കൊല്ലം | ഓണത്തിന് പാതാളം സെറ്റിട്ടതല്ല, ഈ റോഡ് പണ്ടേയിങ്ങനെയാണ്. ബൈപ്പാസിനുമുൻപ് ദേശീയപാതയായിരുന്ന ചിന്നക്കട-കാവനാട് പ്രധാന റോഡൊട്ടാകെ ആഴത്തിലുള്ള കുഴികളാണ്. രാത്രി വെളിച്ചവുമി ല്ല. വീതി കുറഞ്ഞ റോഡിന് താങ്ങാനാകാത്തത്ര വാഹനങ്ങളും എപ്പോഴുമുണ്ടാകും.
നഗരത്തിന്റെ ഹൃദയ ഭാഗത്തു കൂടി ചിന്നക്കട, കോൺവെന്റ്, താലൂക്ക് കച്ചേരി, ഹൈസ്കൂൾ ജങ്ഷൻ, കളക്ടറേറ്റ്, നെല്ലിമുക്ക്, വെള്ളയിട്ടമ്പലം, രാമൻകുളങ്ങര, കാവനാട് തുടങ്ങി ഒട്ടേറെ പ്രധാന ജങ്ഷനുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. കെ.എസ്.ആർ.ടി.സി. ഡിപ്പോയിലേക്കും തിരിച്ചുമുള്ള വാഹനങ്ങളും ഈ റോഡുവഴി തന്നെയാണ് പോകേണ്ടത്. ദേശീയപാത വീതി കൂട്ടലിന്റെ ഭാഗമായ ക്രമീകരണങ്ങളൊഴിവാക്കാൻ ബൈപ്പാസ് കയറാതെ ഈ റോഡ് തിരഞ്ഞെടുക്കുന്ന വാഹനങ്ങളുമുണ്ട്. ചുരുങ്ങിയ ഇടങ്ങളൊഴികെ എല്ലാ ഭാഗങ്ങളും കുണ്ടും കുഴിയുമാണ്. കളക്ടറേറ്റുമുതൽ ഹൈസ്കൂൾ ജങ്ഷൻവരെയുള്ള ഭാഗത്ത് പരാതികളേറിയപ്പോൾ മഴയ്ക്കു മുൻപ് താത്കാലിക കുഴിയടയ്ക്കൽ നടത്തിയിരുന്നു. മഴ കഴിയുന്നതിനുമുൻപുതന്നെ റോഡ് പഴയ സ്ഥിതിയായി ആനന്ദവല്ലിശ്വരം,
തോപ്പിൽക്കടവ്, കാങ്കത്തുമുക്ക്എന്നിവിടങ്ങളിൽ വളവിൽതന്നെ വലിയ കുഴികളുണ്ട്. ചിന്നക്കടയിലേക്ക് പോകുന്ന ഇടതുവശത്താണ് കുഴികളേറെയും. ഇവിടങ്ങളിലെല്ലാം യാത്രക്കാർ കുഴിയിൽ വീണുള്ള അപകടങ്ങൾ പതിവാണ്. കാൽനടയാത്രക്കാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. കാവനാടു മുതൽ താലൂക്ക് കച്ചേരി ജങ്ഷൻ വരെയുള്ള ഭാഗത്ത് നടപ്പാത ഒന്നെയില്ലാതെ കാൽനടയാത്രക്കാർക്ക് ഒരു പരിഗണനയുമില്ലാത്ത വിധത്തിലാണ് റോഡ് കിടക്കുന്നത്.
ഓണപ്പാച്ചിലാണോ… വഴിയിൽ കുഴിയുണ്ട്, സൂക്ഷിക്കുക
