കടയ്ക്കൽ | വഴിത്തർക്കത്തെ തുടർന്നു മതിര തോട്ടംമുക്ക് മംഗലത്ത് പുത്തൻ വീട്ടിൽ ഷിജു (27), തോട്ടംമുക്ക് വിനയം വീട്ടിൽ വീനീത എന്നിവരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മതിര തോട്ടുമുക്ക് ആനന്ദ ഭവനിൽ സോമൻ (70) മകൻ ആനന്ദ് (35) എന്നിവരെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12ന് ആണ് കേസിനാസ്പദമായ സംഭവം. ഷിജുവിന്റെയും സോമന്റെയും കുടുംബങ്ങൾ തമ്മിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വഴിത്തർക്കം നില നിന്നിരുന്നു.
കഴിഞ്ഞ ദിവസം ഷിജുവിന്റെ സഹോദരിയുടെ മകളുടെ കല്യാണത്തിനായി എല്ലാവരും പോയ സമയത്ത് സോമനും മകൻ ആനന്ദും ചേർന്ന് തർക്കം നില നിന്നിരുന്ന വഴിയിൽ നിന്ന മരങ്ങൾ മുറിച്ചു മാറ്റിയതായി പൊലീസ് പറഞ്ഞു. പൊലീസിൽ പരാതി നൽകുന്നതിന് വേണ്ടി ഷിജുവും കുടുംബവും തയാറായി. ഇതറിഞ്ഞ് എത്തിയ സോമനും മകനും വീട്ടിൽ കയറി ഷിജുവിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തടസ്സം പിടിക്കാൻ എത്തിയ അയൽവാസി വിനീതയ്ക്കും വെട്ടേറ്റു. ഗുരുതര പരുക്കേറ്റ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഒളിവിൽ പോയ പ്രതികളെ ചിതറ ഇൻസ്പെക്ടർ പി.ശ്രീജിത്ത് അറസ്റ്റ് ചെയ്തു. പ്രതികളെ കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. എസ്.ഐ രശ്മി എസ്.ഐ അജിത്ത് ലാൽ, എഎസ്ഐ സലീന. സിപിഒമാരായ അഖിലേഷ്, അനൂപ്, അരുൺ, ഉബൈദ് എന്നിവരും ഉണ്ടായിരുന്നു.
